2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

(From Wikie)

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.

ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.

ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള

പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി

പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.

1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.

കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്ടത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്ടരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.

1 അഭിപ്രായം:

santhoshhrishikesh പറഞ്ഞു...

ആകാശവാണിക്ക് വേണ്ടി നടത്തിയ നാടന്‍പാട്ടുകളുടെ ഡോക്യുമെന്റേഷനാണ് അദ്ദേഹത്തിന്റെ ഫോക്ളോര്‍ രംഗത്തെ ഏററവും വലിയ സംഭാവന. ഇത്ര വിപുലമായ ഒരു ഡോക്യുമെന്റേഷന്‍ അതിനു മുമ്പുണ്ടായിട്ടില്ല. എന്നാല്‍ ആകാശവാണി അവ ശരിയായ രീതിയില്‍ തരംതിരിച്ച് വിശദാംശങ്ങള്‍ രേഖപ്പെടുത്തി ആര്‍ക്കൈവ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം സങ്കടപ്പെടുകയുണ്ടായി.