2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ആനന്ദം: ഒരു ചരിത്രപഠനം

പണ്ടേക്കുപണ്ടേ നാം അന്വേഷിച്ചുനടന്നിരുന്നതാണ് ആനന്ദം.
കാട്ടിലും കോവിലിലും കൊട്ടാരത്തിലും കളിസ്ഥലത്തുംഒന്നൊഴിയാതെ
എല്ലാവരും എപ്പോഴും തിരക്കിക്കൊണ്ടിരിക്കുന്നതും അതുതന്നെ.
ഇയ്യിടെയായി പാശ്ചാത്യചിന്തകര്‍ ആനന്ദത്തിന്റെ സ്വഭാവത്തെപ്പറ്റി
മാത്രമല്ല, അതിന്റെ ചരിത്രത്തെപ്പറ്റിയും പഠനം തുടങ്ങിയിരിക്കുന്നു.

റിച്ചര്‍ഡ് ലയാര്‍ഡ് എന്നൊരു ധനശാസ്ത്രപ്രൊഫസറാണെന്നു തോന്നുന്നു
ആദ്യമായി ഒരു ആനന്ദപഠനം ഒരുക്കിയത്. ധനം കൂടുതല്‍ കിട്ടുന്നതുകൊണ്ട്
ആനന്ദം കൂടുകയില്ലെന്നു സമര്‍ഥിക്കാന്‍അദ്ദേഹത്തിന് ഒരു പുസ്തകം തന്നെ
വേണ്ടിവന്നു. അത്യാവശ്യമെല്ലാം നടക്കുമെന്നുവന്നാല്‍, പിന്നീടു കൈവരുന്ന
പണംകൊണ്ട് പഴയ അനുപാതത്തില്‍ ആനന്ദം ഉണ്ടാകുന്നില്ല എന്ന് ലയാര്‍ഡ്
തികഞ്ഞ ബുദ്ധിവ്യായാമത്തോടെ തെളിയിക്കുന്നു. ആ ജനുസ്സില്പെട്ട പുസ്തകങ്ങള്‍
വേറെയും കുറെ വന്നിട്ടുണ്ട്. ഇപ്പോഴിതാ സര്‍ കീത് തോമസ് എന്ന ഒരു ചരിത്രകാരന്‍
ആധുനിക ഇംഗ്ലണ്ടിന്റെ ആദ്യകാലത്ത് ആനന്ദസങ്കല്പം എന്തായിരുന്നു എന്നതിനെപ്പറ്റി
ഒരു പുസ്തകവുമായി എത്തിയിരിക്കുന്നു.

സുവിശേഷത്തില്‍ പരിശുദ്ധ പൌലോസ് പറയുന്നത് ധര്‍മം ആണ് ആനന്ദം എന്നത്രേ.
സ്നേഹം ആണ് ആനന്ദം എന്ന് വേറെ ചിലര്‍. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പറഞ്ഞ
ആശാനും അവരില്‍ പെടും. അദ്ദേഹത്തിനുമുമ്പ് നാരായണഗുരു പാടിയിരുന്നു,
അവനവനാത്മഗുണത്തിനാചരിക്കു-
ന്നവയപരന്നുഗുണത്തിനായ് വരേണം.

ആനന്ദം അങ്ങനെ അന്വേഷിച്ചുപോയപ്പോള്‍, ചിലപ്പോള്‍ മാത്രം
നര്‍മ്മം ചേര്‍ത്തെഴുതുന്ന വൈലോപ്പിള്ളിയുടെ ഈ ശ്ലോകം കണ്ടെത്തി:

ഹാ കഷ്ടം! നരജീവിതം ദുരിതമീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളീക്കയാം ചിലര്‍, ചിലര്‍ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനുനേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചിലരീ ലോകം വിഭിന്നോത്സവം.