2009, മേയ് 22, വെള്ളിയാഴ്‌ച

റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ ഡോക്ടര്‍

റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ ഡോക്ടര്‍

അറുപത്തിയഞ്ചു വര്‍ഷം മുമ്പു 1944 ല്‍ കാനം
എന്ന കുഗ്രാമത്തില്‍ ഞാന്‍ ജനിക്കുമ്പോള്‍,
മോശമല്ലാത്ത വൈദ്യസഹായം അവിടെ ലഭിക്കുമായിരുന്നു.

പടിഞ്ഞാറ്റുപകുതിയില്‍ കളപ്പുരയിടം വക പുരയിടത്തില്‍
കുടികിടപ്പുകാരനായിരുന്ന ഫീലിപ്പോസ് വൈദ്യന്‍ നേത്രചികിസകനായിരുന്നു.
അദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്നു പില്‍ക്കാലത്തു മനോരമ വാരികയിലെ
നീണ്ടകഥകള്‍ വഴി പ്രസിദ്ധനായ കാനം ഈ.ജെ.ഫിലിപ്.


(അദ്ദേഹത്തിന്‍റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയിലെ
"കുടിയിറക്ക്" എന്ന കവിത അവിടെ നിന്നും കുടിയിറക്കപ്പെട്ടതിനെ
ആസ്പദമാക്കി എഴുതിയതാണത്രേ.)

പാതിപ്പലത്തു നിന്നും വന്നു മുളയ്ക്കകുന്നേല്‍ താമസ്സിച്ചിരുന്ന പാപ്പി വൈദ്യന്‍
കല്‍ക്കട്ടയില്‍ നിന്നും മരുന്നു വരുത്തി ഹോമിയോ ചികിസ നല്‍കിയിരുന്നു.
പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നില്ല.കിട്ടന്നതു വാങ്ങും.ചെട്ടിയാരു കുന്നേല്‍
താമസ്സിച്ചിരുന്ന ഇളമ്പള്ളിക്കാരന്‍ മമ്പഴ അയ്യപ്പന്‍ നായര്‍ വൈദ്യന്‍
നാട്ടുചികിസ നല്‍കിയിരുന്നു.ശിഷ്യന്‍ എഴുത്തുകല്ലുങ്കല്‍ വൈദ്യന്‍
(വട്ടോമ്മാക്കല്‍ നാരായണന്‍ വൈദ്യന്‍) ഏറെ പ്രസിദ്ധനായി.ഐപ്പ് വൈദ്യന്‍,
തണുങ്ങുമ്പാറ ജോസഫ് വൈദ്യന്‍,പുത്തന്‍പുരയ്ക്കല്‍ പരമുനായര്‍
(ഒടിവു,ചതവു,തിരുമ്മല്‍),കുട്ടപ്പന്‍ നായര്‍(വിഷചികില്‍സ) വേലായുധന്‍ നായര്‍
("ഉടന്‍ കൊല്ലി" എന്നും പരിഹസിച്ചു വിളിക്കപ്പെട്ടിരുന്ന കൊച്ചുകളപ്പുരയിടത്തില്‍
അനിയന്‍)എന്നിവരും ചികിസ നല്‍കിയിരുന്നു.

ഞാന്‍ ജനിച്ചതു കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂളിനു സമീപമുള്ള
"കൊച്ചുകാഞ്ഞിരപ്പാറ" എന്ന ഗൃഹത്തില്‍.ചിത്തിര പിറന്നതിനാലാവും
അത്തറ ഇന്നില്ല. ഒരു മൈല്‍ തെക്കു പടിഞ്ഞാറായി "കാഞ്ഞിരപ്പാറ" എന്നൊരു
സ്ഥലമുണ്ട്.കങ്ങഴ ഹോസ്പിറ്റലിനു സമീപം. 65 കൊല്ലം മുമ്പ് അവിടെ
ഇംഗ്ലീഷ് ചികിസ കിട്ടിയിരുന്നു.സാല്‍വേഷന്‍ ആര്‍മിക്കാരുടെ വകയായി അവിടെ
ഇംഗ്ലീഷ് ചികില്‍സ നല്‍കുന്ന ചെറിയൊരാശുപത്രി ഉണ്ടായിരുന്നു.മുത്തയ്യ,തങ്കയ്യ
എന്ന രണ്ട് കമ്പൗണ്ടറന്മാര്‍ അവിടെ സേവനം അനുഷ്ടിച്ചിരുന്നു. സൈക്കിളില്‍
വീടുകളിലെത്തി അവര്‍ ചികിസ നടത്തി.

രണ്ടു വര്‍ഷം മുമ്പു കാനംകാരനായ കാര്‍ട്ടൂണിസ്റ്റ് നാഥനും(പന്തപ്ലാക്കല്‍
കൊച്ചുകൃഷ്ണപ്പണിക്കരുടെ മകനും എന്‍റെ സഹപാഠി കെ.ഗോപിനാഥന്‍ നായരുടെ
ജ്യേഷ്ഠനും ആയ എഞ്ചിനീയര്‍ കെ.സോമനാഥന്‍ നായര്‍)ഞാനും കൂടി രണ്ടു
ഞായാറാഴ്ചകളില്‍കാനത്തില്‍ പണ്ടു സഞ്ചരിച്ച വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു സഞ്ചരിച്ചു
പഴയ മുഖങ്ങളെ തെരയുകയുണ്ടായി. അപ്പോള്‍ കിട്ടിയ വിവരം വളരെ രസകരമായിരുന്നു.
നാഥന്‍റെ സഹപാഠി പൊന്നംതാനം ജോസഫിന്‍റെ കാഞ്ഞിരപ്പാറയിലെ കുടുംബ വീട്ടിലായിരുന്നു
സാല്‍ വേഷന്‍ ആര്‍മികാരുടെ ആശുപത്രി.അവിടെ കുറേ നാള്‍ റിച്ചാര്‍ഡ് എന്നൊരു യൂറോപ്യന്‍
ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നു.നടന്നും സൈക്കിളില്‍ പോയും അദ്ദേഹം പ്രസവപരിചരണം
ഉള്‍പ്പടെയുള്ള ആധുനിക ചികില്‍സ നകിയിരുന്നു,നാഥന്‍റെ ഭാര്യ ഗീതയുടെ മാതൃസഹോദരി
ആനിക്കാടു വടുതല കല്ലാല്‍ സന്ദ്ധ്യാവലിയുടെ വിഷമം പിടിച്ച പ്രസവം എടുത്തത് ഈ യൂറോപ്യന്‍
ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവു പൊന്‍കുന്നം ആണ്ടുമഠത്തില്‍ കേശവന്‍ നായര്‍
സ്വാമി നാരായണന്‍ എന്നു പില്‍ക്കാലത്തറിയപ്പെട്ട തൊടുപുഴ സി.കെ നാരായണപിള്ള സ്ഥാപിച്ച
ആനിക്കാട് മുക്കാലി സ്കൂളിലെ(ഇപ്പോള്‍ എന്‍.എസ്സ്.എസ്സ്) അധ്യാപകന്‍ ആയിരുന്നു.

ഡോ.റിച്ചാര്‍ഡ് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് വടുതല വീട്ടില്‍ എത്തി.
വിഷമം പിടിച്ചതിനാല്‍ കൊടില്‍ പ്രയോഗം വേണമെന്നു ഡോക്ടര്‍ പറഞ്ഞു.
ഒരാണ്‍പിറന്ന സായിപ്പിനെ കൊണ്ടു പ്രസവം എടുപ്പിക്കാന്‍ സന്ധ്യാവലിക്കു
മടി.ഭര്‍ത്താവും സമീപത്തു നിന്നാല്‍ സമ്മതം നല്‍കാമെന്നായി അവസാനം.
അങ്ങിനെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഫോര്‍സപ്സ് ഉപയോഗിച്ചു
ഡോ.റിച്ചാര്‍ഡ് ഒരു ആണ്‍കുട്ടിയെ വെളിയില്‍ വരുത്തി.ആ കുട്ടിയ്ക്കു
കൃഷ്ണന്‍ കുട്ടി എന്ന പേരും അദ്ദേഹം നല്‍കി.

കുറേ നാള്‍ കഴിഞ്ഞ് ഡോക്ടര്‍ റിച്ചാര്‍ഡ് വെല്ലൂരിലേക്കു മടങ്ങി.
പക്ഷേ നിരവധി വര്‍ഷക്കാലം കേശവന്‍ നായര്‍ക്കു കൃഷ്ണന്‍ കുട്ടിയുടെ
വിവരം ചോദിച്ചു കത്തുകള്‍അയച്ചിരുന്നു.ആ കുട്ടി ഇന്ന്‍ ആനിക്കാട്
ഫാര്‍മേര്‍സ് ബാങ്കിന്റെ പ്രസിഡന്‍റാണ്.മാതാപിതാക്കള്‍ പേരു പരിഷ്കരിച്ചു.
ഗോപകുമാര്‍-കൃഷ്ണന്‍ കുട്ടിതന്നെ.വയസ്സ് 65.അതാണ് വര്‍ഷം കൃത്യമായി
എഴുതിയത്.
ഡോ.റിച്ചാര്‍ഡ് വെല്ലൂരിലെത്തി ഡോ.സോമര്‍വെല്ലിന്‍റെ മകളെ വിവാഹം കഴിച്ചു
എന്നാണ് കാര്‍ട്ടൂണിസ്റ്റ് നാഥനു കിട്ടിയ വിവരം.
(അന്വേഷണത്തില്‍ അതു ശരിയെന്നു തോന്നുന്നില്ല. ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.
രാജശേഖരന്‍ നായര്‍ സോമര്‍വെല്ലിനെ കുറിച്ചെഴുതിയതു ശരിയെങ്കില്‍,
അദ്ദേഹത്തിന് ആണ്‍ മക്കള്‍ മാത്രമേ ഉണ്ടായുള്ളു.)

കഴിഞ്ഞ തവണ(2008) യൂക്കെ പര്യടനവേളയില്‍ ഡോക്ടര്‍ റിച്ചാര്‍ഡിനെക്കുറിച്ച്
അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.ഇത്തവണ(2009) അതിനു കഴിയുമെന്നു
കരുതുന്നു.

ഒരു കാര്യത്തില്‍ എനിക്കതിയായ സന്തോഷമുണ്ട്.65 കൊല്ലം മുമ്പു
ഞാന്‍ ജനിക്കുമ്പോള്‍,ഒരിംഗ്ലീഷ്കാരന്‍ ഡോക്ടര്‍ എന്‍റെ കുഗ്രാമ
ത്തില്‍വന്നു നാട്ടുകാര്‍ക്കു വൈദ്യ സേവനം നടത്തി.പ്രസവപരിചരണം
നടത്തി.കാനംകാരായ എന്‍റെ മകനും (ഗൈനക്കോളജിസ്റ്റ്)
മകളും
(ഫിസിഷ്യന്‍)ഇപ്പോള്‍ ഡോ.റിച്ചാര്‍ഡിന്‍റെ നാട്ടുകാര്‍ക്ക്
ഇംഗ്ലണ്ടില്‍ ചെന്നു, പ്രസവപരിചരണം നടത്തി,വൈദ്യസേവനം നടത്തി
കടപ്പാടു തീര്‍ക്കുന്നു