2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന



ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന

അണ്ഡവാഹിനിക്കുഴലുകളിലെ ഗര്‍ഭധാരണം വിരളമല്ല.
TUBAL PREGNANCY
അള്‍ട്രാസൗണ്ട് പര്‍ശോധന പ്രചാരത്തിലാവും മുമ്പ്
ഇത്തരം ഗര്‍ഭധാരണം ആരംഭത്തില്‍ തന്നെ കണ്ടെത്തിയിരുന്നില്ല.
പലപ്പോഴും അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ഉദരത്തില്‍
രക്തസ്രാവം ഉണ്ടായി, അവശനിലയില്‍
മരണാസന്ന, ആയിട്ടായിരുന്നു മുന്‍ കാലങ്ങളില്‍ ഇത്തരം കേസുകള്‍
ആശുപത്രികളില്‍ എത്തിയിരൂന്നത്.

നിരവധി ഗര്‍ഭിണികള്‍ ഇക്കാരണത്താല്‍
മരണമടഞ്ഞിരുന്നു.പലപ്പോഴും ഉദരത്തിനുള്ളില്‍ 3-4 കുപ്പി കട്ടപിടിക്കാത്ത
രക്തം കാണും.അതെടുത്തു തുണിയില്‍ അരിച്ചു രോഗിക്കു തന്നെ മുന്‍ കാലങ്ങളില്‍
കൊടുത്തിരുന്നു.ഓട്ടോ ട്രാന്‍സ്ഫൂഷന്‍ എന്നു പറയും.
വൈക്കം,പാലാ,ചേര്‍ത്തല,പത്തനംതിട്ട എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍
സേവനം അനുഷ്ടിക്കുന്ന 74- 84 കാലഘട്ടത്തില്‍ ഇത്തരം ചികില്‍സയിലൂടെ നിരവധി
യുവതികളെ രക്ഷപെടുത്താന്‍ ഈ ബ്ലോഗര്‍ക്കു കഴിഞ്ഞിരുന്നു.
എയിഡ്സ് രോഗവും പുതിയ രക്തബാങ്ക് നിയമങ്ങളും വന്നതോടെ
ഓട്ടോ ട്രാന്‍സ്ഫ്യൂഷന്‍ നിയമവിരുദ്ധമാക്കി.

1977 ല്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍
കൈകാര്യം ചെയ്ത അത്യപൂര്‍വ്വമായ ഒരു കേസ്, ഒരു കാലത്തും
മറക്കാന്‍ കഴിയില്ല.അത്തരം ഒരു കേസ് എനിക്കെന്നല്ല മറ്റൊരു ഗൈനക്കോളജിസ്റ്റിനും
ഇനി കാണുവാനും കൈകാര്യം ചെയ്യാനും കഴിയില്ല എന്നു തീര്‍ത്തു പറയാം.
ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ
ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ
അത്യപൂര്‍വ്വ കേസ്.സ്വപ്ന ആ കുഞ്ഞ് ഇന്ന്‍ ഒന്നോ അധിലധികമോ
കുട്ടികളുടെ അമ്മ ആയിക്കാണണം.

1977 മെയ് 14.വൈക്കം ബസ്റ്റാന്‍ഡിനു സമീപം താമസ്സിച്ചിരുന്ന
32കാരി സരസമ്മയെ
പ്രസവത്തിനായി സഹപ്രവര്‍ത്തക ഡോ.രാജലക്ഷ്മി അഡ്മിറ്റ് ചെയ്തു.
രണ്ടാം വിവാഹം ആയിരുന്നുസരസമ്മയുടേത്.ആദ്യവിവാഹം 16 വര്‍ഷം മുമ്പ്.
7 കൊല്ലം ഗര്‍ഭിയായതേ ഇല്ല. ചികിസയെ തുടര്‍ന്നു
ഗര്‍ഭിണിയായി.ഒരു കുഞ്ഞിനെ പ്രസവിച്ചു.എന്നാല്‍ രണ്ടാം വയസ്സില്‍ കുട്ടി മരിച്ചു.
3 കൊല്ലത്തിനു ശേഷം
വിവാഹം വേര്‍പെട്ടു. 1974 ല്‍ പുനര്‍വിവാഹിതയായി.
രണ്ടു വര്‍ഷത്തിനു ശേഷം ഗര്‍ഭിണിയായി.

ഏപ്രില്‍ 24 നോടടുത്തു പ്രസവിക്കും എന്നായിരുന്നു കണക്കു കൂട്ടല്‍.
എന്നാല്‍ 14 ദിവസം കൂടി കഴിഞ്ഞിട്ടും പ്രസവ് ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല.
അക്കാലത്തു സ്കാനിംഗ് പ്രചാരത്തില്‍ ആയിട്ടില്ല. ചില ലക്ഷണങ്ങള്‍ വച്ച് ഗര്‍ഭം
ഗര്‍ഭാശയത്തിനു വെളിയില്‍ എന്നു സംശയിക്കപ്പെട്ടു.
വയര്‍ കീറി കുട്ടിയെ എടുക്കാന്‍ തീരുമാനമായി.
(കുഞ്ഞുണ്ണി മാഷ് പറയുമ്പോലെ പേറിനു പകരം കീര്‍)

വളരെ അപൂര്‍വ്വകേസായതിനാല്‍ അടുത്തുള്ള സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറെ വിളിച്ചായിരുന്നു
ശസ്ത്രക്രിയ.അന്നു വീഡിയോകളില്ല.പരിചയമില്ലാത്ത ഫോട്ടൊഗ്രാഫര്‍ ആയതിനാല്‍
ശസ്ത്രക്രിയക്കു പകരം ശസ്ത്രക്രിയ ചെയ്യുന്നവരുടെ ഫോട്ടോ ആണെടുത്തതില്‍ ഏറെയും.
പിന്നെ അപൂര്‍വ്വമായി കിട്ടിയ ചിലത് എന്‍ ലാര്‍ജ് ചെയ്തെടുത്തതിനാല്‍ കേസ്
അപൂര്‍വ്വമെന്നു മറ്റുള്ളവരുടെ മുന്നിലും ഗൈനക് കോണ്‍ഫ്രന്‍സിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.
താലൂക് ആശുപത്രിയിലെ അന്നത്തെ സര്‍ജന്‍ ഡോ.ഗോപിനാഥ്(കാര്‍ട്ടൂണിസ്റ്റ് സോമനാഥന്റെ സഹോദരന്‍)
ആശുപത്രി സൂപ്രണ്ട് ഡോ.സാറാമ്മ കുര്യന്‍, സിസ്റ്റര്‍ സിയന്ന(മയക്കല്‍), സിസ്റ്റര്‍ ഓമനക്കുട്ടി(അന്തരിച്ചു)
എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.ഗര്‍ഭാശയത്തിനു വെളിയില്‍ ബ്രോഡ് ലിഗമെന്‍റ് കൊണ്ടുള്ള സഞ്ചിയില്‍
ആയിരുന്നു പൂര്‍ണ്ണ വളര്‍ച്ച കഴിഞ്ഞ തകരാറൊന്നുമില്ലാത്ത ജീവനുള്ള കുഞ്ഞിന്‍റെ കിടപ്പ്‌.

ഈ കേസ് നിരവധി സ്ലൈഡുകളുടെ സഹായത്തോടെ 1981
ല്‍കോഴിക്കോട് നടന്ന ഗൈനക് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു.
അന്നത്തെ മാത്രുഭൂമി,മനോരമ പത്രങ്ങളില്‍ ഈ കേസ്, 4 വയസ്കാരി പെണ്‍കുഞ്ഞും അമ്മയും,
ഫോട്ടൊ സഹിതം വന്നിരുന്നു.
1981 ആഗസ്റ്റ് ലക്കം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ജേര്‍ണലില്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തില്‍ ലോകത്തില്‍ ഇത്തരം ജീവനുള്ള കുട്ടിയ കേസ് ആദ്യത്തേതായിരുന്നു.
പില്‍ക്കാലത്ത് സ്കാനിംഗ് പ്രചാരത്തില്‍ ആയ ശേഷം ചില ജീവനുള്ള ബ്രോഡ്ലിഗമെന്‍റ് ഗര്‍ഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്നാല്‍ ഇങ്ങനെ വളര്‍ന്നു ശരീരത്തിനു വെളിയില്‍ വന്നു ജീവനോടെ ഇരിക്കുന്ന മറ്റൊരു കേസില്ല.
സ്കാനിംഗ് വഴി ആ​രംഭത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയും അപകടകരമാകുമെന്നതിനാല്‍
നീക്കം ചെയ്യപ്പെടുകയും ചെയ്യും എന്നതിനാല്‍ ഇനിയും ഒരു ഗൈനക്കോളജിസ്റ്റിനും
ഇത്തരം ഒരു കേസ് കാണുവാന്‍ കഴിയില്ല.

4 ജ്ഞാനശങ്കരന്മാര്‍

4 ജ്ഞാനശങ്കരന്മാര്‍

പഠനത്തില്‍ ഒട്ടും മോശമല്ലാതിരുന്നതിനാല്‍ സ്കൂള്‍പഠനകാലത്തൊന്നും
അധ്യാപകരില്‍ നിന്നും "ചങ്കരന്‍ പിന്നേയും തെങ്ങേല്‍"
എന്നു കേള്‍ക്കേണ്ടി വന്നിരുന്നില്ല.എന്നാല്‍ സഹൃദയരായ കൂട്ടുകാര്‍
പിശുക്കു കാട്ടിയില്ല കളികളില്‍ തോല്‍ക്കുമ്പോള്‍.

ശങ്കരന്‍റെ കാര്യം പറയുമ്പോള്‍ മലയാളനാട്ടില്‍ കാര്‍ട്ടൂണിസ്റ്റ്

S.K.Nayar,Managing Editor

മന്ത്രി വരച്ച പാച്ചുവും കോവാലനും മറക്കാന്‍ സാധിക്കില്ല.

സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം കിട്ടും എന്നു
വിചരിച്ചിരുന്ന വര്‍ഷം.
കിട്ടിയതാകട്ടെ ശങ്കരന്‍ പൊറ്റക്കാടിനും.
ജ്ഞാനപീഠം കിട്ടുന്ന കാശുകൊണ്ടു നിത്യച്ചെലവിനു
ചാക്കരി വാങ്ങാം എന്നു കരുതിയിരുന്ന തകഴിച്ചേട്ടന്‍ അടുത്ത തവണ
എങ്കിലും തന്‍റെ ആഗ്രഹംസാധിക്കുമോ
എന്നറിയാന്‍ ഭാ​വിഫലം പറയുന്ന ഹസ്തരേഖ വിദഗ്ദന്‍റെ അടുത്തു
ചെല്ലുന്നതാണു പ്രമേയം.

"ആദ്യം ജ്ഞാനപീഠം കയറിയത് മലയാളിയായ ശങ്കരനായതിനാല്‍
മലയാളസാഹിത്യത്തില്‍ നിന്നും ജ്ഞാനപീഠം കയറുന്നവരെല്ലാം
ശങ്കരന്മാര്‍ ആയിരിക്കും.ശങ്കരക്കുറുപ്പിനു കിട്ടി.
ശങ്കരന്‍ പൊറ്റക്കാടിനു കിട്ടി.തകഴിച്ചേട്ടനും അതുകിട്ടും.
പക്ഷേ അതിനു മുമ്പുരണ്ടു ശങ്കരന്മാര്‍ക്കു കൂടി അതു നല്‍കേണ്ടി വരും.
ഒന്ന്‍ സഖാവ് ഈ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്.
രണ്ട് ഡോ.കാനം ശങ്കരപ്പിള്ള."

മന്ത്രി സ്വയം ചെയ്തതോ അതോ മലയാളനാട്ടില്‍ കോളം എഴുതിയിരുന്ന
എന്നെ ഒന്നു പൊക്കി വിട്ടേക്കാന്‍
എസ്.കെ നായര്‍ ഉപദേശിച്ചിട്ടോ.
രണ്ടു പേരും ഇന്നില്ല.
അതിനാല്‍ ആരുടെ സൃഷ്ടി എന്നിനി അറിയാന്‍ മാര്‍ഗ്ഗമില്ല.
കൈനോട്ടക്കരന്‍ തകഴ്ച്ചേട്ടന്‍റെ കാര്യം പറഞ്ഞതു പിന്നീട്ശരിയായി.
നമ്പൂതിരിപ്പാടിന്‍റേയും എന്‍റേയും കാര്യം തെറ്റി.
സര്‍ഗ്ഗാല്‍മക സഹിത്യകാരന്മാരല്ലാത്തതാവാം.
പോട്ടെ സാരമില്ല.

പരാമര്‍ശനവിധേയമായ എല്ലാവരും
കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
അവരുടെ സ്മരണ അവശേഷിക്കുന്നു


By.P.K.Manthri

മേനോനും മണ്ണും മക്കളും പിന്നെ കളിപ്പാട്ടവും

മേനോനും മണ്ണും മക്കളും പിന്നെ കളിപ്പാട്ടവും

73 കാരനായ കൊല്ലത്തെ ആര്‍.എസ്സ്.പിള്ള
ഏപ്രില്‍ 9 ലക്കം ഇന്ത്യന്‍ എക്സ്പ്രസ്സില്‍
വി.കെ.കൃഷ്ണമേനോന്‍ എന്ന മലയാളി രാഷ്ട്രതന്ത്രജ്ഞനെ
ഓര്‍ക്കുന്നു.വി.ഐ.തോമസ്സിന്‍റെ ലേഖനം
ട്രിപ്പിള്‍ വിജയം പ്രതീക്ഷിച്ച് മേനോന്‍ 1967 ല്‍ ഉത്തരബോംബെയില്‍
തോറ്റതും ബാലതാക്കറേയുടെ ശിവസേനയുടെ "മണ്ണിന്‍ മക്കള്‍" വാദവും
പില്‍ക്കാലത്തു സീറ്റു നിഷേധവും തിരുവനന്തപുരം മല്‍സരവും
വിജയും മറ്റും പിള്ള സമരിക്കുന്നു.

.മദ്രാസികളേയും മലയാളത്താന്മാരേയും
ശിവ സേന ഓടിച്ചതിനു നാം അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ?
ചരിത്രം പരതിയാല്‍ "മണ്ണിന്‍റെ മക്കള്‍ വാദം" ഉയര്‍ത്തിയതും മലയാളികളായിരുന്നു.
രാജാകേസവദാസനേയും മറ്റും അര്‍ഹിക്കുന്നതില്‍ കൂടുതല്‍
പൊക്കി "മലയാളിമെമ്മോറിയല്‍" വാദം കൊണ്ടു വന്ന സി.വിയും അണികളുമല്ലേ
ആദ്യമായി മണ്ണിന്‍
റെ മക്കള്‍ വാദം ഉയര്‍ത്തിയത്? പരദേശികളായിരുന്നു
നമ്മുടെ നല്ല ഭരണാധികാരികള്‍.
സി.പി ഏറ്റവും നല്ല ഉദാഹരണം.
സ്വാതന്ത്ര്യം
കിട്ടിയ ശേഷവും അതു തന്നെ ഗതി.
പി.എസ്സ്.റാവുവിനു കൊട്ടയം,കൊല്ലം
ത്രിശ്ശൂര്‍ കളക്ടേറ്റുകള്‍ നിര്‍മ്മിക്കാന്‍ ഏതാനും മാസം മതിയായിരുന്നു.

ഗവര്‍ണര്‍ ഭരണകാലത്തു ത്രിശ്ശൂരില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍
ഗവര്‍ണര്‍വെങ്കിട ചെല്ലത്തിനു(ശ്രദ്ധിക്കുക വെങ്കിറടാചലമല്ല.വെങ്കിട ചെല്ലം)
ഏതാനും മിനിട്ടുകള്‍ മതിയായിരുന്നു.
അത്തരം പരദേശികളെ മുഴുവന്‍ പായിച്ചശേഷം,മൂക്കു മുറിച്ച ശേഷം
മണ്ണിന്‍റെ മക്കളെ അവരോധിച്ച നാം മലയാളികള്‍ എന്തിനു
ശിവശേനയേയും ബാല്‍താക്കറേയും മകനേയും കുറ്റം പറയണം?

രാജ്യരക്ഷാ വകുപ്പിനെക്കൊണ്ടു യന്ത്രനിര്‍മ്മിതമായ കളിപ്പാട്ടങ്ങളും
സ്ത്രീകള്‍ക്കു പാചകം എളുപ്പമാക്കാനുള്ള ഉപകരണങ്ങളും വന്‍തോതില്‍
ഉല്‍പ്പാദിപ്പിക്കാന്‍ കൃഷ്ണമേനൊന്‍ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി
മധുര മനോഹര മനൊജ്ഞ ചൈന(ഓ.എന്‍.വി യോടുസ് ക്ഷമാപണം)
നമ്മെ ആക്രമിക്കുന്നത്.(റ്റി.ജെ എസ്സ്.ജോര്‍ജിന്റെ ആത്മകഥ കാണുക)
വലതു സമ്മ്രര്‍ദ്ദത്താല്‍ നെഹ്രുവിന്‍റെ പ്രിയ തോഴന്‍
രാജി വച്ചു. മേനോന്‍ തുടര്‍ന്നിരുന്നുവെങ്കില്‍
മധുര മനോഹര ചൈനയെ
നാം എന്നേ കടത്തി വെട്ടിയേനെ.