2009, ജൂലൈ 29, ബുധനാഴ്‌ച

മനസ്സില്‍ മായാതെ നിന്ന ബാബുപോള്‍

മനസ്സില്‍ മായാതെ നിന്ന ബാബുപോള്‍

വളരെ ചെറുപ്പത്തില്‍ തന്നെ ഡി. ബാബുപോള്‍ മനസ്സില്‍ നിറഞ്ഞു
നിന്നിരുന്നു.
കുട്ടിക്കാലത്ത് ആദ്യം വായിച്ചു തുടങ്ങിയ പത്രം ഇന്നു സ്മരണ മാത്രമായ
പൗരദ്ധ്വനി.കെ.എം കോരയുടെ.
വായിച്ചതൊന്നും ഓര്‍മ്മയില്‍ ഇല്ല.
പിന്നെ കുറെ വര്‍ഷത്തേക്ക് അഞ്ചേരില്‍ ഏ.വി ജോര്‍ജിന്‍റെ
കേരളഭൂഷണം.

അക്കാലത്ത് മനോരമ സര്‍ക്കുലേഷനില്ലാ പത്രം.
കേരളഭൂഷണം വാര്‍ഷികപ്പതിപ്പുകള്‍ വന്‍ സാഹിത്യോപഹാരങ്ങള്‍ ആയിരുന്നു.
ഓണത്തിനിറങ്ങും.രണ്ടു മാസം മുന്‍പേ ദിവസവും പത്രത്തില്‍ ഓരോരോ
വിഭവങ്ങളെ കുറിച്ചു പരസ്യം വരും.
അന്നു മുതല്‍ കാത്തിരിപ്പാണ്.

വള്ളത്തോള്‍ ,ജി,വെണ്ണിക്കുളം, പി തുടങ്ങിയവരുടെ കവിതകള്‍
കേസരി ബാലകൃഷ്ണപിള്ള,കെ.പി.പദ്മനാഭന്‍ തമ്പി
(പെയിന്‍റിംഗുകളുടെ വന്‍ശേഖരം ഉണ്ടായിരുന്ന
ഈ ചിത്രകലാനിരൂപകന്‍ പില്‍ക്കാലത്ത് അടുത്ത സുഹൃത്തായി.
അന്തരിച്ചു പോയി)
തുടങ്ങിയവരുടെ പ്രബന്ധങ്ങള്‍
മാവേലിക്കര പി.കെ. രാജരാജവര്‍മ്മയുടെ പഞ്ചു മേനോന്‍ കുഞ്ചിയമ്മ കഥകള്‍,
ചെമ്മനം ചാക്കോ( അദ്ദേഹം നാട്ടു ചെന്നായ്ക്കള്‍
എന്ന പേരില്‍ ഒരു നാടകം എഴുതിയിരുന്നു.
പില്‍ക്കാലത്ത് സുഹൃത്തായപ്പോള്‍
ഞാനിക്കാര്യം ഓര്‍മ്മപ്പെടുത്തി.പക്ഷേ അക്കഥ ഇന്നത്തെ ഹാസ്യകവി മറന്നു പോയിരുന്നു)
വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഇടവഴിയില്‍ കിട്ട്വാശ്വാന്‍
(പില്‍ക്കാലത്ത് ഓള്‍ ഇന്ത്യാ റേഡിയോയില്‍ വര്‍ഷത്തില്‍ രണ്ടു തവണ
വീതം തുടര്‍ച്ചയായി 25 വര്‍ഷം പ്രഭാഷണങ്ങള്‍ നടത്താനും പത്തോളം
ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഒരു റേഡിയോ നാടകം എഴുതാനും കാരണം
ഏ.ഐ.ആര്‍ ഉപദേശകസമതി അംഗമായിരുന്ന അന്തരിച്ചു പോയ,
ഫലിതഗ്രന്ഥ പരമ്പരകള്‍ എഴുതി
ലോക റിക്കാര്‍ഡ് തന്നെ സൃഷ്ടിച്ച വേളൂര്‍ ആയിരുന്നു.
മോഹന്‍ ലാല്‍
ആദ്യം അഭിനയിച്ച നാടകം വേളൂരിന്‍റെ കമ്പ്യൂട്ടര്‍ ബോയി ആയിരുന്നു
59-61 കാലഘട്ടത്തില്‍ വേളൂരിന്‍റെ റിട്ടയാര്‍ഡായി എന്ന ഏകാങ്കം
അവതരിപ്പിക്കാത്ത ഒരു സ്കൂള്‍ പോലും ഭൂമി മലയാളത്തില്‍ ഇല്ലായിരുന്നു.
അദ്ദേഹം കഥ എഴുതി കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത
പഞ്ചവടിപ്പാലം എക്കാലത്തും സ്മരിക്കപ്പെടും
അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു മലയാളി നല്‍കിയില്ല)

ഡോ.എസ്.കെ .നായര്‍(മദിരാശി സര്‍വ്വകലാശാലയിലെ മലയാളം
വകൂപ്പധ്യക്ഷന്‍-അദ്ദേഹം പേരച്ചടിച്ചു കാണാന്‍ നടത്തിയ ശ്രമങ്ങള്‍
വിശദമായി ഒരിക്കല്‍ എഴുതിയിരുന്നു)
ജിയുടെ ഓടക്കുഴലിനു ജ്ഞാന്‍പീഠം കിട്ടാതിരിക്കാന്‍
മൂക്കണാ​‍ഞ്ചി പ്രയോഗം വഴി പരക്കേ പ്രതിക്ഷേധം വിളിച്ചു വരുത്തിയ
പുത്തേഴത്തു രാമന്മേനോന്‍(അദ്ദേഹം മാര്‍ജ്ജാര മാഹാത്മ്യം എന്ന പേരില്‍
പൂച്ചയെക്കുറിച്ച് ഒരു തീസ്സിസ് തന്നെ എഴുതി ഒരിക്കല്‍ .ഡി.പദ്മനാഭനുണ്ണി,
കെ.ഭാസ്കരന്‍ നായര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍, തകഴി-ദേവ്-കാരൂര്‍-വെട്ടൂര്‍
ലളിതാംബിക-സരസ്വതി അമ്മ ,വിവേകാനന്ദന്‍ തുടങ്ങിയവരുടെ കഥകള്‍ എന്നിങ്ങനെ

ആ കേരള ഭൂഷണം പത്രത്തില്‍,
വെറും സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നഡി.ബാബു പോളിന്‍റെ
ഒരു പുരോഹിതന്‍റെ മകന്‍റെ ഒരു വിദേശ യാത്രാവിവരണം.
ഇന്‍റര്‍ നാഷണല്‍ സ്റ്റുഡന്‍റ്‌സ് യൂണിയന്‍ സമ്മേളനത്തില്‍
പങ്കേടുക്കാനുള്ള യാത്ര.പത്തൊന്‍പതാം വയസ്സില്‍.
ഒരുയാത്രയുടെ ഓര്‍മ്മ (1961)എന്ന പേരില്‍ അതു പുസ്തകമായി.
അറ്റ്ലാന്‍റി ക്കിന്‍റെമുകളിലൂടെ പറക്കുമ്പോള്‍ അതു കത്തി താഴോട്ടു
വീണെങ്കില്‍ എന്നാഗ്രഹിച്ചു
എന്നു പറഞ്ഞ് അമ്മയെ പേടിപ്പിച്ച കഥ പറയുന്ന ബാബു.
അസൂയ തോന്നി.
പേരച്ചടിച്ചു കണ്ടതിലല്ല.

അതിനു മുമ്പു തന്നെ പതിനൊന്നാം വയസ്സില്‍
ജി .വിവേകാനന്ദന്‍ യക്ഷിപ്പറമ്പു വഴി വായനക്കാരെ ഹരം പിടിപ്പിച്ചിരുന്ന
കാലം മറ്റൊരു പേജില്‍ എന്‍റെ കഥ അച്ചടിച്ചു വന്നിരുന്നു.
മദ്ധ്യവേനല്‍ അവധിക്കു
ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭയുടെ പരീക്ഷപാസായി
ഹിന്ദിയില്‍ പരിജ്ഞാനം നേടിയിരുന്നു.
മൂത്ത സഹോദരിയുടെ ഹിന്ദിപുസ്തകത്തിലെ ഒരു കഥ മൊഴിമാറ്റം
നടത്തിയതായിരുന്നു.

എന്നാല്‍ പാശ്ചാത്യനാട്ടിലേക്കുള്ള വിമാനയാത്ര,
2008 ല്‍ മാത്രം സാദ്ധ്യമായ
എന്നെ അക്കാലം ഡി.ബാബു പോള്‍ വല്ലാതെ അസ്സൂയപ്പെടുത്തി.
1961 ല്‍ പ്രീഡിഗ്രി നല്ല മാര്‍ക്കോടെ പാസായി.
അന്ന്‍ നല്ലമാര്‍ക്കുള്ളവര്‍ക്ക്
എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടും.ടെസ്റ്റില്ല.വെറുതേ
അപേക്ഷിച്ചാല്‍ മതി.രണ്ടിനും കിട്ടി.എഞ്ചിനീയറിംഗിന്നു തിരുവനന്തപുരം.
അക്കൊല്ലം അവിടെ ഡി.ബാബുപോല്‍ കോളേജ് ചെയര്‍മാനായി
മല്‍സരിക്കുന്നു. അഡിമിഷന്‍ കിട്ടിയവര്‍ക്കെല്ലാം അനുമോദന
കത്തുകള്‍ അവസാനം വോട്ട് യാചനയും.
എഞ്ചിനീയറിംഗിനു പോയില്ല.
എങ്കിലും കത്തുകള്‍ വളരെ നാള്‍സൂക്ഷിച്ചു വച്ചു.

ജനയുഗം വാരികയില്‍ കൗമാര-യുവജന്‍പ്രശങ്ങള്‍ക്കു
മറുപടി എഴുതുന്ന കാലം.ആയിരക്കണക്കിനു കത്തുകള്‍
ആഴ്ച തോറും.ജനയുഗത്തില്‍ വരുന്ന കത്തു കെട്ടുകള്‍
പോസ്റ്റല്‍ ആയിഅയച്ചാല്‍ നല്ല തുക ചെലവാകും.
കോട്ടയത്തു പി.ജി ക്കു പഠിക്കും കാലം
കാമ്പിശ്ശേരി കത്തുകളുടെ വന്‍ പാര്‍സല്‍
ക്രൈം ത്രില്ലര്‍ സ്പെഷ്യലിസ്റ്റ് കോട്ടയം പുഷ്പനാഥ്
വഴി കൊടുത്തയക്കും.

ആരുടെയെല്ലാം കത്തുകള്‍.
ഇന്നു എം പിയും മന്ത്രിയും ഡോക്ടറും കളക്ടറും
ആയിരിക്കുന്നവരുടെ മാനസ്സികവും ശാരീരികവുമായ
പ്രശ്നങ്ങള്‍. പില്‍ക്കാലത്ത് നേരില്‍ പരിചയപ്പെട്ടപ്പോള്‍
ഒരു മന്ത്രി ഭയപ്പാടോടെ ചോദിച്ചു:
അന്നു ഞാനയച്ച കത്ത് ഡോക്ടര്‍
കത്തിച്ചു കളഞ്ഞു കാണുമല്ലോ
.ഞാന്‍ പറഞ്ഞു:
ബഹു മന്ത്രി, ആ കത്തല്ല; കിട്ടിയ കത്തുകള്‍ മുഴുവന്‍ ഞാന്‍
കത്തിച്ചു കളഞ്ഞു
. വാസ്തവം.
അക്കൂട്ടത്തില്‍ എന്‍പ്രിയ താരം ഡി.ബാബു പോളിന്‍റെ
കത്തും കത്തിച്ചു കളയപ്പെട്ടു. ഓരോ ലേഖനം കിട്ടുമ്പോഴും
സ്വന്തം കൈപ്പടയില്‍ കാമ്പിശ്ശേരി മറുപടി അയയ്ക്കും
അവയില്‍ പോലും ഒന്നു മാത്രമേ ഇപ്പോള്‍ കൈവശമള്ളു.

അടുത്ത ബ്ലോഗ് കാണുക