2009, ജൂൺ 9, ചൊവ്വാഴ്ച

Twinning of Trivandrum

നഗര ബാന്ധവം അഥവാ സാഹോദര്യം

സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും നമ്മുടെ മാധ്യമങ്ങളില്‍ ചര്‍ച്ച കാണാറുണ്ട്.കേള്‍ക്കാറുണ്ട്.ശ്രീ ശശിതരൂര്‍ തിരുവനന്തപുരത്തു മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍,അദ്ദേഹം നടപ്പിലാക്കന്‍ ഉദ്ദേശിക്കുന്ന പ്രാധാന പരിപാടികളില്‍ ഒന്നായി എടുത്തു പറഞ്ഞതു നമ്മുടെ തലസ്ഥാനനഗരിയെ, സാദൃശ്യപ്പടെത്താവുന്ന ഒരു വിദേശതലസ്ഥാന നഗരിയുമായി ബാന്ധവം അല്ലെങ്കില്‍ സാഹോദര്യം നേടുക ആണെന്നു പ്രസ്ഥാവിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പരിപാടിയെ കുറിച്ചു ചര്‍ച്ച ചെയ്തു കണ്ടില്ല ഇനി കാണാതെ,കേള്‍ക്കാതെ പോയതാണോ എന്നറിഞ്ഞുകൂടാ.ലയണ്‍സ്,റോട്ടറി തുടങ്ങിയ അന്തര്‍ദ്ദേശീയ ക്ലബ്ബുകള്‍ വിദേശക്ലബ്ബുകളുമായി ബന്ധം കൂടി യുവാക്കളെ പരസ്പരം അയക്കുന്ന പരിപാടി നമ്മുടെ നാട്ടിലും നടന്നിരുന്നു.ഇന്ത്യയിലെ ചില നഗരികള്‍ വിദേശ നഗരികളുമായി ബാന്ധവത്തില്‍ ആണെങ്കിലും നമ്മുടെ കേരളത്തിലെ നഗരികള്‍‌ക്കൊന്നും തന്നെഅത്തരം സൗഭാഗ്യം കിട്ടിയിട്ടില്ല.

ആധുനികരാഷ്ട്രീയം പഴയകാല രാഷ്ട്രീയത്തില്‍ നിന്നും പലതരത്തില്‍ മുന്നോട്ടു പോയി എന്നതു നാം മനസ്സിലാക്കാതെ പോകുന്നു.ആഗോളഗ്രാമം, സിറ്റിസ്റ്റേറ്റ്, പ്രദേശം.സമൂഹം. അയല്‍ രാജ്യം എന്നതിന്റെയൊക്കെ അര്‍ത്ഥവ്യാപ്തി മാറിക്കഴിഞ്ഞു.ദേശീയം,അന്തര്‍ദേശീയം, ഫെഡറല്‍ എന്നിവയ്ക്കും പുതിയ അര്‍ത്ഥങ്ങള്‍ വരുന്നു.പ്രത്യേകിച്ചും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടംവഴി. പത്തൊമ്പതാം നൂറ്റാണ്‍റ്റിലെ അതിര്‍ത്തികള്‍ക്ക് ഇന്നു വലിയ പ്രാധാന്യം ഒന്നുമില്ല.മനുഷ്യന്‍ ഇന്ന് ആഗോള പൗരന്‍ ആണ്.അവന് ആരുമായും നിമിഷാര്‍ദ്ധത്തില്‍ ബന്ധപ്പെടാം.സംവദിക്കാം.രേഖകളും ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കാം.സോഷ്യല്‍ നെറ്റ് വര്‍ക്കുകളും റ്റ്വിറ്ററും മറ്റും കുട്ടികള്‍ക്കു പോലും അനായസമായി കൈകാര്യം ചെയ്യാം. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ട് മനുഷ്യര്‍ക്കിന്നു ബന്ധപ്പെടാം. അറിവു കൈമാറാം. അകലെയിരുന്നും പരിശീലനങ്ങള്‍ നടത്താം.സാമ്പത്തിക രാഷ്ട്രീയ മല്‍സരങ്ങള്‍ സഹകരണത്തിനു വഴി മാറുന്നു.വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ പോലും നഗരബാന്ധവത്തിലൂടെ വികസനകാര്യങ്ങളില്‍ പരസ്പരം സഹായിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.കേരളത്തില്‍ ഇതുവരെ ആരും ഇക്കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല.അതു വലിയ നഷ്ടമായിപ്പോയി. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും.

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ അകലം ചുരുങ്ങി. വിരല്‍ത്തുമ്പിലൂടെ ആരുമായും ബന്ധപ്പെടാം. വിദൂരങ്ങളിലുള്ള ആരുമായും നിമിഷാര്‍ദ്ധത്തില്‍ നമുക്കു സൗഹൃദം പുലര്‍ത്താം.സറ്റലൈറ്റ് ടി.വി വഴി ലോകത്തെവിടെ നടക്കുന്ന സംഭവവും അപ്പോള്‍ തന്നെ നമൂക്കറിയാം.കേള്‍ക്കാം.കാണാം.ആഗോള താപം,കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം,വരള്‍ച്ച,ക്ഷാമം,യുദ്ധം എന്നിവ പരിഹരിക്കാന്‍,നിയന്ത്രിക്കാന്‍ വിദൂര രാജ്യങ്ങളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക ഇന്നെളുപ്പമാണ്.നഗരബാന്ധവം അതിനാക്കം കൂട്ടുന്നു.സാങ്കേതികവിദ്യകളും അനുഭവങ്ങളും പരസ്പരം പങ്കു വയ്ക്കാം.ജീവിത നിലവാരം ഉയര്‍ത്താനും തങ്ങളുടെ നേട്ടങ്ങള്‍ സഹോദര നഗരിയുമായി പങ്കു വയ്ക്കാനും നഗരസാഹോദര്യം സഹായിക്കും.

ഭരണകൂടത്തിനും പൊതുജനത്തിനുംഇത്തരം സൗഹൃദം ഗുണം ചെയ്യും.യൂക്കെയിലെ ബ്രിസ്റ്റള്‍ നഗരി,ഫാന്‍സിലെ ബോര്‍ഡേ,ജര്‍മ്മനിയിലെ ഹാ​നോവര്‍ പൊര്‍ട്ടുഗലിലെ ഒപ്പോര്‍ട്ടോ,നിക്വരഗ്വാ,ജോര്‍ജിയ എന്നീ നഗരികളുമായി ബാന്ധവത്തിലായിട്ടു വര്‍ഷങ്ങളായി.യൂക്കേയിലെ ചെസ്റ്റര്‍ നഗരി ഫ്രാന്‍സിലെ സെന്‍സ് യൂ.എസ്സ് ഏയിലെ ചെസ്റ്റര്‍ നഗരിയുമായി സൗഹൃദത്തില്‍.കാനഡയിലെ വിക്ടോറിയാ നഗരി ന്യൂസിലാണ്ടിലെ നേപ്പിയര്‍,ചൈനയിലെ ഷ്യോ ജപ്പാനിലെ മോണൊയോകാറഷ്യയിലെ കാബറോസ്ക് എന്നീ നഗരികളുമായി ബാന്ധവത്തില്‍,ഇങ്ങനെ നോക്കിയാല്‍ എത്രയോ സഹൃദനഗരികള്‍ ഈ പരിപാടിയിലൂടെ നേട്ടം കൊയ്യുന്നു.
ഡല്‍ഹി ചിക്കഗോ.ലണ്ടന്‍,വാഷിങ്ടണ്‍ എന്നീ നഗരികളുമായി ബാന്ധത്തില്‍. അഹമ്മദാബാദ് ബ്രിട്ടനിലെ ബര്‍മിങ്ങാമുമായി. ചെന്നൈപ്പട്ടണം ഫ്രാങ്ക്ഫര്‍ട്ട്,റഷ്യയിലെ വോഗോഗ്രോവ്വ് നഗരികളുമായി സൗഹൃദത്തില്‍. അനന്തപുരി അമേരിക്കയിലെ സാഗരപ്രാന്തനഗരിയായ ബ്രിസ്റ്റോളുമായി ബാന്ധവത്തില്‍ ആകുമെന്നു നമുക്കു പ്രതീക്ഷിക്കാം.