2009, മാർച്ച് 15, ഞായറാഴ്‌ച

കാമം കരഞ്ഞു കരഞ്ഞു തീർക്കുന്നു

മറ്റൊരു ഭാരതയുദ്ധം സമാഗതമായി എന്നോതുന്ന
മുറവിളികൾ,വെടിയൊച്ചകൾ!

പോരുമുറുകുമ്പോൾ തേരുകൾ ഉരുളുന്നു;
ടാർ ഇല്ലാത്ത റോഡുകൾ പൊട്ടി കരയുന്നു;
ഓടുന്ന ജനം ഓടയിൽ വീഴുന്നു;
സുഗന്ധ സന്ദേശ വാഹകരായ്
എണിറ്റ് കൊടി പിടിക്കുന്നു;
കാമം കരഞ്ഞു തീർക്കുന്നു.

ഉന്മത്തരായ് ഉറക്കെ മന്ത്രം ജപിക്കും തന്ത്രി മുഖ്യന്മാർ
പാർട്ടി കൊട്ടാരങ്ങളിലിരുന്ന് തിടുക്കത്തിൽ
മുദ്രപത്രങ്ങൾ വീതറി വിലപേശി വലവീശി
കുടുക്കുന്നു കൊമ്പൻ ശ്രാവുകളെ.

മിത്രം ശത്രുവാകുന്നു, ശത്രു മിത്രമാകുന്നു;
മത്തികൾ ചിന്നി ചിതറി പായുന്നു.
മന്ത്രങ്ങൾ തന്ത്രങ്ങൾ പഠിക്കും പഠിപ്പിക്കും
തന്ത്രിമാർ വേന്ദ്രന്മാർ തന്നെ !

യുദ്ധഭൂമിയിൽ, മറ്റൊരു കോണിൽ ശരശയ്യയിൽ
പ്രധാന മന്ത്രി പദത്തിൽ നിന്നും
ഒട്ടും താഴോട്ടില്ലെന്ന ശപഥവുമായ്,
പ്രതീകാത്മ പ്രതിഷേധവുമായ്
ഭീഷ്മർ ശയിക്കുന്നു.

ഉണ്ണാതെ ഉറക്കം കിട്ടതെ മതമേലദ്ധ്യക്ഷർ
കലിതുള്ളി ചാടുന്നു ആടുന്നു ആർപ്പു വിളിക്കുന്നു.
ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട
മന്ത്രി പദം മാത്രം മതിയെന്ന മുദ്രാവാക്യവുമായ്
സമവായത്തിനൊരുങ്ങുന്നു ആദർശ വാദികൾ

അപ്പോഴും കരയുന്നു കഴുതകൾ,
കാമം കരഞ്ഞു കരഞ്ഞു തീർക്കുന്നു.