2009, മാർച്ച് 20, വെള്ളിയാഴ്‌ച

ആചാരനുഷ്ഠാനങ്ങൾ കേരളത്തിൽ

യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതും അശാസ്ത്രീയവുമാണ് ഇന്ന് കേരളത്തിൽ നാം കാണുന്ന മതസംബന്ധമായ പലേ ആചാരങ്ങളും അനുഷ്ഠാനങ്ങളും. മതവും ദൈവവും മനുഷ്യസൃഷ്ടി ആയതുപോലെ ആചാരങ്ങളും മനുഷ്യ സൃഷ്ടിയാണെന്നതിൽ തർക്കമില്ല. മതങ്ങൾക്കും ദൈവങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ആചാരങ്ങൾക്കും മാറ്റം സംഭവിക്കാം. പത്തു ദശാബ്ദങ്ങൾക്കൂ മുൻപ് ദക്ഷിണേന്ത്യയിൽ പ്രചുര പ്രചാരം കിട്ടിയിരുന്ന പലേ ആചാരങ്ങളും ഇന്ന് പൂർണ്ണമായിട്ടല്ലെങ്കിലും ഇല്ലാതായിട്ടുണ്ട്. ഉദാഹരണമായി പണ്ട് ദേവീക്ഷേത്രങ്ങളിൽ സാധാരണ വഴിപാടായിരുന്ന മൃഗബലി ഇന്നു കാണുന്നില്ല. പാലക്കാടിന്റെ ചില ഭാഗങ്ങളിൽ ദേവീക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് മൃഗബലി ഇപ്പോഴും നടത്താറുണ്ട് എന്ന് അന്വേഷണത്തിൻ അറിയാൻ കഴിഞ്ഞു. പക്ഷേ വളരെ രഹസ്യമായിട്ടാണ് അത് നടത്തപ്പെടുന്നത് എന്നുമാത്രം. പക്ഷേ സാധാരണക്കാരുടെ ദൈവവിശ്വാസം പിടിച്ചു നിറുത്താൻ ഉതകുന്ന ആചാരങ്ങൾ മറ്റാർക്കും ഉപദ്രവകരമല്ലെങ്കിൽ അവ ഉപേക്ഷിക്കപ്പെടണമെന്നു പറയുന്നത് അർത്ഥ ശൂന്യമാണ്.
മതങ്ങളോടൊപ്പം പ്രാധാന്യം കക്ഷി രാഷ്ടീയത്തിനും ലഭിച്ചു വരുന്ന കാലമാണ് കേരളത്തിൽ. കക്ഷി രാഷ്ടീയം സ്ഥിരം തൊഴിലായി കരുതി പ്പോരുന്ന ലക്ഷങ്ങളാണ് ഇന്ന് കേരളത്തിൽ ഉള്ളത്. രാഷ്ടീയ തൊഴിലാളികൾ മതാനുയായികളേപ്പോലെ സംഘടിതരുമാണ്. സ്വാഭാവികമായും അവരിലും ആചാരാനുഷ്ടാനങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ഹർത്താൽ ,ബന്ദ് മുതലായ രഷ്ട്രീയ ആചാരങ്ങൾ അവരുടെ സംഘടിത ശക്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് അതേ പോലെ , അസംബ്ലിയിൽ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്ന ആചാരം വ്യാപിച്ച് ഇപ്പോൾ പാർലിമെന്റ് വരെ എത്തിയിരിക്കുന്നു. കുറച്ചു സമയം അസംബ്ലിയിൽ ഉണ്ടാവുക, പിന്നീട് മുദ്രാവാക്യവുമായി ഇറങ്ങി പോവുക എന്നത് കേരളത്തിന്റെ തനിമ വെളിപ്പെടുത്തുന്ന ഒരാചാരമായിട്ടുണ്ട്. അസം ബ്ലിയിൽ ചെരിപ്പ് കൊണ്ട് ഫുട്ട് ബോൾ കളിക്കുന്നത് വെറും ഒരു ശാരീരികാഭ്യാസം മാത്രമായി നിലനിൽക്കുന്നു. ആചാരമാകാനുള്ള യോഗ്യത അസംബ്ലിയിലെ ഫുട്ട് ബോൾ കളിക്ക് ലഭിച്ചിട്ടില്ല . രാഷ്ടീയക്കാർ മാന്യന്മാരും ബുദ്ധി രാക്ഷസന്മാരും ഭരിക്കാൻ മാത്രം ജനിച്ചവരും ആണ്. അതുകൊണ്ട് ആവശ്യാനുസരണം ആചാരങ്ങൾ മാറ്റാൻ അവർക്ക് കഴുയുമെന്നതിൽ സംശയം വേണ്ട . മൃഗ ബലിക്കു പകരം നരബലി ആചാരമായി തുടങ്ങാനാണ് രഷ്ടീയക്കാർ തീരുമാനിക്കുന്നതെങ്കിൽ നമ്മുടെ നാട്ടിൽ ജനസംഖ്യാനിരക്ക് കറയ്ക്കാൻ ഉതകുന്ന വലിയ ഒരാചാരം ആകും അത് എന്നു തീർച്ച. ജനസംഖ്യാനിരക്ക് കുറച്ചാൽ പട്ടിണിക്കു പരിഹാരം ആവുകയും ചെയ്യും . ശേഷം ജീവിക്കുന്നവർക്ക് സുഭിക്ഷമായി ജീവിക്കാം. ഇക്കാര്യത്തിൽ എല്ലാപാർ‌ട്ടിക്കാരും ചേർന്ന് ഒരുകൂട്ടായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. രാഷ്ടിയം ജയിക്കട്ടെ രാഷ്ട്രം തുലയട്ടെ എന്ന മുദ്രാവാക്യവുമായി ചെറുപ്പക്കാരായ വിദ്യാർത്ഥികളെ സം ഘടിപ്പിച്ച് നാഷണൽ ഹൈ വേയിലൂടെ ഒരു ജാഥ യായി അണിയണി യായി നീങ്ങാം. ജാഥ സംഘടിപ്പിക്കുന്നതും മദ്രാവാക്യം മുഴക്കുന്നതും ഒരു കലയാണല്ലോ? നമുക്ക് അതൊരാചരമായി മാറ്റാൻ ആത്മാർത്ഥമായി ശ്രമിക്കാം. ആചാരങ്ങൾ ആരെങ്കിലും എന്നെങ്കിലും തുടങ്ങി വയ്ക്കുകയേ വേണ്ടൂ. ജനലക്ഷങ്ങൾ അത് ഏറ്റെടുത്ത് തലമുറ തലമുറയായി കൈമാറ്റം ചെയ്തു കൊള്ളും.

അങ്ങിനെ ഒരു കൈമാറ്റത്തിലൂടെയാണ് പൊങ്കൽ പൊങ്ങി ഒഴുകിയത്. പണ്ട് കർഷകരുടെ ഒരു ഉത്സവമായിരുന്നു പൊങ്കൽ .നിലത്തിലോ നിലത്തോടു ചേർന്ന കര ഭൂമിയിലോ ആണ് പൊങ്കൽ ആഘോഷം നടന്നിരുന്നത്. നേരം പുലരുന്നതിനോടൊപ്പം പുത്തരി പുത്തൻ കലങ്ങളിൽ പാകം ചെയ്ത് സൂര്യ ദേവന്റെ സ്വർണ്ണ കിരണങ്ങൾക്ക് [പൊൻ കാൽ] കർഷകർ ഭക്തിപൂർവം സമർപ്പിക്കുകയും സൂര്യ ദേവനോട് അടുത്ത വിളവെടുപ്പും കേമമാക്കാണെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിനു ശേഷം നിവേദ്യം കർഷക പണി ചെയ്യുന്നവർക്കായി പൂർണ്ണ മനസ്സോടെ നൽകുന്നു. കൃഷി വൃത്തിക്ക് സഹായിക്കുന്ന മൃഗങ്ങളോടും കർഷകർ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. കൃഷിഭൂമിയുടെ അവകാശം കുറച്ചു പേരിൽ ആയിരുന്നപ്പോൾ അവർ പൊങ്കാല വീട്ടു വളപ്പിൽ ആഘോഷിക്കാൻ തുടങ്ങി. 7 കലം, 11കലം,21 കലം 41കലം,101 കലം അങ്ങിനെ ആഢ്യത്വം കലത്തിന്റെ എണ്ണത്തിലൂടെ വളർന്ന് അതൊരു ഉത്സവപ്രതീതി യുണ്ടാക്കി. ജന്മി ഒരു പ്രത്യേക ജാതിയിൽ പെടുന്ന ആളുകളെ വിളിപ്പിച്ച് കാലേ കൂട്ടി കലത്തിനു വേണ്ട ഏർപ്പാടു ചെയ്യും. അവർക്കായി നെല്ലും അരിയും വിറകും പണവും നൽകും. ഉത്സവത്തിന് ഒരാഴ്ചക്ക് മുമ്പു തന്നെ കലങ്ങൾ എത്തിച്ചേരും. മണ്ണു കുഴച്ച് ഒരു ചെറിയ മതിൽ ഉണ്ടാക്കും അതിനു പിറകിൽ ഉള്ളിൽ കല്ലുകൾ വച്ച് അടുപ്പുണ്ടാക്കി കലം നിരത്തും. നടുവിൽ വയ്ക്കുന്ന കലം വലുതായിരിക്കും. അതിന്റെ രണ്ടു ഭഗങ്ങളിലുമായി പായസ്സവും ചോറും തയ്യാറാക്കാൻ സ്ത്രീകൽ നിരന്നുനിൽക്കും. നിലവിളക്കു കത്തിച്ച് ഗണപതി പൂജയും കഴിഞ്ഞ് നിലവിളക്കിൽ നിന്ന് തീ കൊളുത്തി കിഴക്കോട്ടു നോക്കി നിന്ന് അടുപ്പ് കത്തിക്കും. സൂര്യനുദിക്കുന്നതിനോടൊപ്പം പുത്തനരിയുടെ ചോറും പായസ്സവും തയ്യാറായിരിക്കും. ജന്മിയുടെ കൊച്ചു മക്കൾക്കായി തവിട്ടപ്പവും പഴവും ശർക്കരയും ചേർത്ത മറ്റൊരു വിഭവവും ഒരുക്കിയിട്ടുണ്ടാവും. പൂജ കഴിഞ്ഞ് ഈ പുത്തൻ ചോറും പായസ്സവും ഇതിനു വേണ്ടി ശ്രമിച്ച എല്ലാവർക്കും പ്രത്യേകിച്ച് കർഷക പണിചെ യ്യുന്നവർക്കായി നൽകും.
ജന്മാവകാശം നശിച്ച് കൃഷി ഭൂമി ശിഥിലമായപ്പോൾ ഈ ആചാരം ദേവീക്ഷേത്ര മുറ്റത്തേക്ക് വ്യാപിക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ സമുദായത്തിലെ താഴേക്കിടയിലുള്ളവർ ആണ് ഈ സംരംഭത്തിനായി മുന്നോട്ടു വന്നത്. ക്രമേണ അത് മിഡിൽ ക്ലാസ് ലവൽ വരെ എത്തുകയുണ്ടായി. കോവലനും കണ്ണകിക്കുമെന്നല്ല ഒരു ദേവിക്കും ഈ ആചാരവുമയി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ദേവീക്ഷേത്ര മുറ്റത്തായതു കൊണ്ട് ആ ബന്ധം പിന്നീട് സ്ഥാപിക്കപ്പെടുകയാണ് ഉണ്ടായത്. ദേവി വന്നപ്പോൾ സൂര്യ ദേവൻ ഇരുട്ടിലായി. കൃഷി ഇല്ലാതായപ്പോൾ കൃഷിപ്പണി ചെയ്തിരുന്നവരും ഒതുക്കപ്പെട്ടു. ഇപ്പോൾ സിനിമാ വ്യവസായത്തിൽ ഉള്ളവർ കാര്യമായ പങ്ക് വഹിക്കുന്നതു കൊണ്ട് ഭാവിയിൽ ഒരു പൊങ്കാല വ്യവസായം തന്നെ കേരളത്തിൽ വളരുകയില്ലെന്നാരു കണ്ടു?.