ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശ തേടി 
ഒരു കുഞ്ഞിക്കാല്‍ യാത്ര 
രണ്ടുമാസം നീണ്ടു നിന്ന ആംഗലേയ 
വാസത്തിനിടയില്‍ ഏതാനും ദിവസം എഡിന്‍ബറോയില്‍ 
നഗരകാഴ്ചകള്‍ കണ്ടു ചുറ്റിക്കറങ്ങാന്‍ സാധിച്ചു. 
പ്രഥമ സാഹിതീനഗരമായി 
യൂണെസ്കോ അംഗീകരിച്ച മധുര മനോഹര മനോജ്ഞ നഗരിയാണു സ്കോട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബരോ. 
ബ്രൂസ്സിന്റേയും അദ്ദേഹത്തെ പാഠം പഠിപ്പിച്ച 
എട്ടുകാലിയുടേയും, 
വാലസ്സിന്റെ വടക്കന്‍ വീരഗാഥയുടേയും 
സ്മരണകള്‍ ഉയര്‍ത്തുന്ന പുരാതന 
എഡിന്‍ബറോ കാസ്സില്‍, 
ഇംഗ്ലീഷ്സാഹിത്യത്തിലെ സി.വി.രാമന്‍പിള്ള ആയ 
സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ സ്മരണകള്‍ തുടിക്കുന്ന 
സ്കോട്ട് മോണുമന്റ് എന്ന സ്മാരകം, 
അദ്ദേഹത്തിന്റെ വേവര്‍ലി നോവലുകളുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന 
വേവര്‍ ലി പാലം, അതിനടുത്തുള്ള പുഷ്പഘടികാരം എന്നിവയോക്കെ കാണാനണു സാധാരണ സഞ്ചാരികള്‍ സമയം ചെലവഴിക്കുക. 
എഡിന്‍ബറോ സര്‍ജന്മാരുടെ 
ചരിത്രം കാട്ടുന്ന മ്യൂസിയം, 
ഒരു മെയില്‍ നീളം വരുന്ന രാജകീയ mile ആയ Royal mileലെ ഓരോ ചുവുട്ടടിയിലും ഒളിഞ്ഞു കിടക്കുന്നചരിത്രം 
ചികയില്‍ ആയിരുന്നു എനിക്കു താലപര്യം. 
വാമഭാഗം ശാന്തക്കാകട്ടെ ഫെസ്റ്റിവല്‍ നഗരിയായ 
എഡിന്‍ബറോയില്‍ ഫിലിംഫെസ്റ്റിവലുകല്‍ അരങ്ങേറുന്ന സ്ഥലങ്ങളും എഡീന്‍ബറോ മ്യൂസിയം മറ്റും കാണുന്നതിലായിരുന്നു താല്‍പര്യം. 
പലതവണ എഡിന്‍ബറോ നഗരിയില്‍ കറങ്ങി അടിച്ചിട്ടുള്ള പേരക്കിടാവ് അഭിജിത്തിനു വേവര്‍ലി പാലത്തിനു സമീപമുള്ള ജിമ്മി ചുങ്ങിന്റെ ചൈനീസ് റസ്റ്റോറന്റില്‍ കയറി വയറു നിറെ ബുഫേയും കാഡ്ബറി കുഴമ്പില്‍ മുക്കിയ 
ചെരി പഴങ്ങളും കഴിക്കുന്നതിലായിരുന്നു. 
 
 നല്ലൊരു വായനക്കാരിയായ പത്തുവയസ്സുകാരി പേരക്കുട്ടി ടോട്ടുവിനാകട്ടേ പണ്ട് 
നിക്കോള്‍സണ്‍ എന്നറിയപ്പെട്ടിരുന്ന 
ബുഫേ കിംഗ്ങ്ങില്‍ പോകാനായിരുന്നു താല്‍പ്പര്യം. 
അവിടത്തെ ഭക്ഷണമായിരുന്നില്ല ടോട്ടുവിന്റെ ലക്ഷ്യം.ലോകപ്രസിദ്ധ എഴുത്തുകാരി,എഡിന്‍ബറോയുടെ വളര്‍ത്തു പുത്രി 
എഴുത്തിലൂടെ കുബേരയായി മാറിയ കുചേല 
ലോകമെമ്പാടുമുള്ള കോടിക്കണക്കിനു കുട്ടികളുടെ പ്രിയ കഥാനായകം മാന്ത്രിക കുമാരന്‍ ഹാരി 
പോര്‍ട്ടര്‍ വാര്‍ന്നു വീണ ,
ജെ.കെ റോളിംഗിന്റെ എഴുത്തു മേശ 
ഈ റസ്റ്റോറന്റിയാണെന്നവള്‍ വായിച്ചറിഞ്ഞിരിക്കുന്നു. 
1997 ലെ എഡിബറോ ബുക് ഫെസ്റ്റിവലില്‍ 
ആണ് ആദ്യമായി അതുവരെ കേട്ടിട്ടും കണ്ടിട്ടും വായിച്ചിട്ടും ഇല്ലാത്ത ഹാരിപോര്‍ട്ടറുമായി ജോ എന്നു വിളിക്കപ്പെടുന്ന റോളിംഗ് തന്റെ പ്രഥമ കൃതിയുമായി 
പ്രത്യക്ഷപ്പെടുന്നത്.വെറും 20 പേരായിരുന്നു അന്നവരെ കാണന്‍ വന്നത്. 
7 വര്‍ഷം കഴിഞ്ഞു 2004 ലെ ബുക് ഫെസ്റ്റിവലില്‍ റോളിംഗും അവരെ കാണാനെത്തിയ ആരാധകരും 
മാത്രമേ ഉണ്ടായിരുന്നുള്ളു.ജോ കയ്യൊപ്പുചാര്‍ത്തിയ പ്രതികള്‍ വാങ്ങാന്‍ ക്യൂ നിന്നവരുടെ നിര മെയിലുകള്‍ താണ്ടി അങ്ങു വേവര്‍ ലി പാലം വരെ നീണ്ടു പോയി. 
അവരുടെ കയ്യോപ്പുള്ള ആദ്യ നോവല്‍ ലക്ഷക്കണക്കിനു പൗണ്ടിനാണിന്നു ലേലത്തില്‍ പോകുന്നത്. 
2003 ല്‍ ആദ്യമായി ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫോമിക്സ് ചൈനയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ പീക്കിംഗിലെ അവന്യൂ ഓഫ് എറ്റേര്‍ണല്‍ പീസ്സില്‍ ചൈനീസ് ലാന്റേണിന്റെ ആകൃതിയില്‍ ഭീമാകാരമായ ഒരു ഹൈഡ്രജന്‍ ബലൂന്‍ പറത്തിയിരുന്നു: 
ഹാരി പോര്‍ട്ടര്‍ ഇവിടെ. 
നിങ്ങളോ? 
ബ്രിട്ടനിലെ വെസ്റ്റ് കൗണ്ടിയിലാണ്‍ ജോ എന്നു വിളിക്കപ്പെടുന്ന ജെ.കെ റോളിംഗ് ജനിച്ചത്.എക്സ്റ്റര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ഫ്രഞ്ചു പഠിച്ചു. 
26 വയസ്സായപ്പോല്‍ പോര്‍ച്ചുഗലില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി. 
അവിടെ വച്ചായിരുന്നു മനസ്സില്‍ ഹാരിപോര്‍ട്ടര്‍ ജനിച്ചത്.പോര്‍ട്ടുഗലില്‍ വച്ചു പരിചയപ്പെട്ട ഒരു ടി.വി ജേര്‍ണലിസ്റ്റിന്‍ അവര്‍ വിവാഹം കഴിച്ചു. 
ജെസ്സിക്ക എന്നൊരു മകള്‍ പിറന്നു. നാട്ടുനടപ്പുപോലെ ആറുമാസം കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ വഴി പിരിഞ്ഞു. 
പട്ടിണി.ഏകാന്തത.കേറിക്കിടക്കന്‍ കൂരയില്ല. 
മുലപ്പാലല്ലാതെ ജെസ്സിക്കക്കു കൊടുക്കാന്‍ ഒന്നുമില്ല.അവസാനം ഇളയസഹോദരിയെ അവര്‍ താമസ്സിക്കുന്ന എഡിന്‍ബറോയിലെത്തി ജോ അഭയം പ്രാപിച്ചു. 
അങ്ങനെ ജോ എഡിന്‍ബറോയില്‍ എത്തി.ലേത്തിലെ ഒരു ഫ്ലാറ്റില്‍ വിധവകളായ അമ്മമാര്‍ക്കു കിട്ടുന്ന ചെറിയ സഹായവും വാങ്ങി ജോ ഒതുങ്ങിക്കൂടി. 
ഏതാനും മാസം കഴിഞ്ഞവര്‍ ഹേസല്‍ ബാങ്കിലെ ഷാമണ്ടണ്‍ ടെറസ്സിലേക്കു മാറി. 
എഡിന്‍ബറൊ നഗരിയിലെ സൗത് സൈഡിലെ നിക്കോള്‍സണ്‍ കഫേയില്‍ 
അവര്‍ സ്ഥിരം സന്ദര്‍ശക ആയി. 
ഒരു എക്സ്പ്രസ്സോ കാപ്പി വാങ്ങിയാല്‍ എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കാമായിരുന്നു. ഉറങ്ങിയ ജെസ്സിക്ക ഉണരുന്നതു വരെ അവിടെ ഇരുന്നാണ്‍, പിക്കാലത്തു 
വന്‍കുബേരയായി തീര്‍ന്ന ജോ, അവരുടെ ആദ്യ കൃതി കടലാസ്സില്‍ പകര്‍ത്തിയത്. 
ഇടക്കു ഹോളിറൂഡിലെ മോറൈ ഹൗസ് ടീച്ചിംഗ് കോളേജില്‍ നിന്നും ടീച്ചിംഗ് ട്രയിനിംഗ് നേടിപകല്‍ അധ്യാപനം. .രാത്രിയിലും കുത്തിയിര്‍ന്നെഴുതി.ഹാരി പോര്‍ട്റ്റര്‍ ആന്‍ഡ് ഫിലോസഫേര്‍സ് സ്റ്റോണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് അമേരിക്കയില്‍ അവതരിപ്പിക്കാനുള്ള അവകാശം വന്‍തുകയ്ക്കു വിറ്റു. 
ജോ ജോലി രാജി വച്ചു.ഇപ്പോഴും റോളിംഗ് എഡിന്‍ബറോയില്‍ താമസ്സിക്കുന്നു. 
ചെര്‍ത്ത് ഷെയറില്‍. 
നിങ്ങള്‍ക്കോ എന്തിനു റോളിംഗിനു പോലുമോ 
ഇന്ന് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്ന തീയേറ്ററിനു സമീപമുള്ള , 
നിക്കോള്‍സണില്‍ പോയി സ്വസ്ഥമായിരിക്കാനോ എഴുതാനോ 
കഴിയില്ല എന്നവിടെ ചെന്നപ്പോളാണു ടോട്ടുവിനും ഞങ്ങള്‍ക്കും മനസ്സിലായത്. 
ഇന്നത് തിരക്കേറിയ ബഫര്‍ കിംഗ് റസ്റ്റോറന്റ് ആണ്‍. 12 പൗണ്ട്-അതായത് 1000 രൂപ കൊടുത്താല്‍ ഒരു കപ്പു കാപ്പി കിട്ടും. 
അതു കുടിച്ചു തീരും വരെ അവിടിരിക്കാം. 
എങ്കിലും ടോട്ടു നിരാശയായില്ല. 
കൂട്ടു കാരുടെ മുമ്പില്‍ പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശയെങ്കിലും 
കണ്ട കാര്യം പറയാമള്ളോ. അതിന്റെ ഫോട്ടോ കാണിക്കാമല്ലോ